തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ താരതമ്യേനെ കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയില്‍ ആറും എറണാകുളം ജില്ലയില്‍ മൂന്നും കൊല്ലത്ത് അഞ്ചും കോവിഡ് 19 കേസുകളാണുള്ളത്.
ഹോട്ട് സ്‌പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഈ മേഖലയിലാണ് ഉള്‍പ്പെടുന്നത്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരും. ഈ ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകളായ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. ഏപ്രില്‍ 24 നു ശേഷം അപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യത്തിനനുസരിച്ച് ചില ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ