റെഡ് സോണില്‍ നാലു ജില്ലകള്‍ മതി, സംസ്ഥാനത്തെ മേഖലകളായി തിരിക്കണം; കേന്ദ്രത്തോട് കേരളം

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സോണുകളായി തിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ആലോചന
റെഡ് സോണില്‍ നാലു ജില്ലകള്‍ മതി, സംസ്ഥാനത്തെ മേഖലകളായി തിരിക്കണം; കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സോണുകളായി തിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ആലോചന. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളെ ഒരു സോണാക്കി നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാനാണ് ധാരണയായത്. ഈ ജില്ലകളെ മാത്രം റെഡ് സോണാക്കി പ്രഖ്യാപിക്കുന്നതിന് കേന്ദ്രാനുമതി തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഏഴു
ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതില്‍ മന്ത്രിസഭാ യോഗം വിയോജിച്ചു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ഈ നാലെണ്ണം. കേന്ദ്രത്തിന്റെ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഇതിലെ മൂന്ന് ജില്ലകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ജില്ലകളെ മാത്രം റെഡ് സോണാക്കി തിരിക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുളള എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുളള ജില്ലകളെ ഓറഞ്ച് സോണാക്കി തിരിക്കാനും അനുവദിക്കണം. ഇവിടങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ആവശ്യം കേന്ദ്രത്തിന്റെ മുന്‍പില്‍ വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയനാട്, കോട്ടയം എന്നി ജില്ലകളെ ഗ്രീന്‍ സോണായി തിരിക്കാനും അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. നിലവില്‍ ഈ ജില്ലകളില്‍ ഒരു കോവിഡ് ബാധിതന്‍ പോലും ഇല്ല.

ലോക്ക്ഡൗണ്‍ നീട്ടിയതോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മാര്‍ഗനിര്‍ദേശം അനുസരിച്ച് കാര്‍ഷിക മേഖലയ്ക്കും കയര്‍, കൈത്തറി ഉള്‍പ്പെടെയുളള പരമ്പരാഗത മേഖലയ്ക്കും ഇളവ് അനുവദിക്കും. നിര്‍മ്മാണ മേഖലയിലും പരമാവധി ആളുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കും. ഇവിടെങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും.  സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതലായി പ്രവര്‍ത്തിക്കും. നിലവില്‍ അവശ്യസര്‍വീസുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ എല്ലാം കേന്ദ്ര നിര്‍ദേശമനുസരിച്ച് 20ന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com