കെഎം ഷാജി പണം വാങ്ങിയെന്ന് പറഞ്ഞത് സ്‌കൂള്‍ മാനേജര്‍; കെപിഎ മജീദിന് 2017ല്‍ പരാതി നല്‍കിയിരുന്നു; മുന്‍ മുസ്ലീം ലീഗ് നേതാവ്
കണ്ണൂര്‍: കെഎം ഷാജി എംഎല്‍എ പണം വാങ്ങിയ കാര്യം തന്നോട് പറഞ്ഞത് സ്‌കൂള്‍ മാനേജരാണെന്ന് മുന്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് നൗഷാദ്. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന് മാനേജര്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജരെ ബന്ധപ്പെട്ടപ്പോഴാണ് എംഎല്‍എ തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിപ്പോയതായി മാനേജര്‍ പറഞ്ഞത്. ഓഫീസിന് ഫണ്ട് നല്‍കാമെന്നറിയിച്ച പണമാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ ഷാജി തയ്യാറായില്ലെന്ന് മാനേജര്‍ പറഞ്ഞതായി നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നും മാനേജര്‍ തന്നോട് സംസാരിച്ചത് മാത്രമാണ് തെളിവെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ പണം വാങ്ങിയെന്ന മാനജേരുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഷാജി പണം വാങ്ങിയ കാര്യം ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കമ്മറ്റിക്ക് കത്ത് നല്‍കിയപ്പോള്‍ ഷാജി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായതിനെ തുടര്‍ന്ന് പരാതി നല്‍കേണ്ടത് സംസ്ഥാന സമിതിക്കാണെന്ന് പറഞ്ഞു. തുടര്‍ന്ന് കെപിഎ മജീദിന് പരാതി നല്‍കുകയായിരുന്നു. ഏറെക്കാലമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. അതിനിടെ ചന്ദ്രിക ദിനപത്രത്തില്‍ നൗഷാദ് പൂതപ്പാറെയെ അന്വേഷണവിധേയമായി പുറത്താക്കിയെന്ന വാര്‍ത്തായാണ് കണ്ടത്. എല്ലാവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയാണ് പാര്‍ട്ടി നടപടി. എന്നാല്‍ തന്നെ പുറത്താക്കുകയായിരുന്നു. പുറത്താക്കുന്നതിന് മുന്‍പായി ഒരു പാര്‍ട്ടിപ്രവര്‍ത്തകനോട് കാണിക്കേണ്ട സാമാന്യമര്യാദപോലും കാണിച്ചില്ലെന്നും നൗഷാദ് പറഞ്ഞു.
അതേസമയം കെഎം ഷാജി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരന്‍ കെ പത്മനാഭന്‍ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് യാതൊരു ഗൂഢാലോചനയും ഇല്ല. പരാതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ അതില്‍ നിന്നും ശ്രദ്ധ തിരിക്കനാണാ മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സുബുക്ക് പോസ്റ്റുമായി കഴിഞ്ഞദിവസം വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയില്‍ മൗലവിയുടെ പേര് പറയാന്‍ കാരണം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യമാണ്. അവര്‍ അവരുടെ പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതിയെ അവിശ്വസിക്കേണ്ടതില്ല. സ്‌കൂള്‍ മാനേജ്‌മെന്റ് 25 ലക്ഷം എവിടെ നിന്ന് കിട്ടിയെന്നതിന് മറുപടി പറയേണ്ടിവരും. അവര്‍ക്ക് ഹയര്‍സെക്കന്ററി അനുമതി കിട്ടിയ സാഹചര്യത്തില്‍ മാനേജ്‌മെന്റ് ഇപ്പോള്‍ പണം നല്‍കിയ കാര്യം പറയണമെന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിയെ സംബന്ധിച്ചിടത്തോളം സ്‌കൂളല്ല പ്രധാനമെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാണ് ഇത്തരം നിലപാട് സ്വീകരിക്കുക എന്നതാണ്. ഇതില്‍ ഒരു രാഷ്ട്രീയ പകപോക്കലും ഇല്ല. മുസ്ലീംലീഗില്‍ നിന്ന് രേഖാമൂലം ഇത്തരം ഒരു പരാതി ലഭിച്ചാല്‍ അത് മൂടിവെക്കേണ്ട ആവശ്യമില്ല ല്ലെന്നും പത്മനാഭന്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയ പകപോക്കലെന്ന് കെ എം ഷാജി എംഎല്‍എ. ഈ കേസിന് പിന്നിലുള്ള ഏക വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. കേസിനെ നിയമപരമായി പാര്‍ട്ടി നേരിടുമെന്ന് കെഎം ഷാജി പറഞ്ഞു.
ഒരു സ്‌കൂളിന് സീറ്റ് അനുവദിക്കാന്‍ അവകാശമുള്ളയാളല്ല ഞാന്‍ അപ്പോഴും ഇപ്പോഴും. പിന്നെ എങ്ങനെയാണ് സീറ്റ് അനുവദിക്കാന്‍ പണം വാങ്ങുക. ഞാന്‍ ഒരുകാലത്തും മന്ത്രിയായിരുന്നില്ല. അതുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇരുന്നിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു കേസു എടുക്കാനിടയാക്കിയത് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് മാത്രമാണ് കെഎം ഷാജി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ഇപ്പോള്‍ തനിക്ക് എതിരെ കിട്ടിയ ഏക ആയുധമാണ്. കോടികള്‍ മുടക്കിയുള്ള മുഖ്യമന്ത്രിയുടെ ഇമേജാണ് ഇന്നലെ തകര്‍ന്ന് വീണത്. അതിന്റെ പ്രതികാരമാണിത്. ഈ കേസിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ അത്ര പ്രായമില്ലെങ്കിലും പിണറായി വിജയനെ നന്നായി പഠിച്ച ഒരാളാണ് താന്‍. ഒരു വ്യക്തിയെ വേട്ടയാടാനും കൊല്ലാനും പ്രതികാര ബുദ്ധിയുള്ള നേതാവാണ് പിണറായി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയെന്നതാണ് രണ്ടുകൂട്ടരുടെയും പരിപാടി. ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ് ഷാജി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ