ഓട്ടോയ്ക്കും ടാക്‌സിക്കും  അനുമതിയില്ല, ഇന്ന് നിരത്തിലിറക്കാവുന്ന വാഹനങ്ങള്‍ ഇവയൊക്കെ...

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റയക്ക, ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്
ഓട്ടോയ്ക്കും ടാക്‌സിക്കും  അനുമതിയില്ല, ഇന്ന് നിരത്തിലിറക്കാവുന്ന വാഹനങ്ങള്‍ ഇവയൊക്കെ...

തിരുവനന്തപുരം : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ വരുത്തിയ ഇളവ് പ്രാബല്യത്തിലായി. കോവിഡ് വ്യാപനം കുറഞ്ഞ ഏഴ് ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം.  

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റയക്ക, ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് 1,3,5,7,9 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, 0,2,4,6,8 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളിലും യാത്രാനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഞായറാഴ്ച സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രാനുമതിയില്ല.  അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ മാത്രമേ ഞായറാഴ്ച നിരത്തിലിറക്കാവൂ. എന്നാല്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. ഓട്ടോ, ടാക്‌സി തുടങ്ങിയവയ്ക്ക് ഓടാന്‍ അനുമതിയില്ല. പൊതുഗതാഗതവും അനുവദിക്കില്ല.

അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍നിന്ന് ഒഴിവാക്കി. അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രമേ ഞായറാഴ്ച വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. ഇതിന് നമ്പര്‍വ്യവസ്ഥ ബാധകമല്ല.

ഹോട്ട്‌സ്‌പോട്ട് വിഭാഗത്തില്‍പ്പെട്ട ജില്ലകളിലുള്ളവര്‍ക്ക് നിയന്ത്രണത്തില്‍ ഇളവില്ല. ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ശനിയാഴ്ച ഇളവുകള്‍ നിലവില്‍ വരും. സ്വകാര്യ വാഹനത്തിന് ഇളവ് അനുവദിച്ചത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ്. എല്ലാവര്‍ക്കും പുറത്തിറങ്ങാം എന്ന് കരുതരുത്. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com