കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം ഇന്നുമുതൽ ; കേരളസർക്കാരിന്റെ പലവ്യഞ്ജന കിറ്റും ലഭിക്കും ; ക്രമീകരണങ്ങൾ ഇങ്ങനെ...

റേഷന്‍ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു
കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം ഇന്നുമുതൽ ; കേരളസർക്കാരിന്റെ പലവ്യഞ്ജന കിറ്റും ലഭിക്കും ; ക്രമീകരണങ്ങൾ ഇങ്ങനെ...

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ റേഷൻ ഇന്നു മുതൽ ലഭിക്കും. ഇന്നും നാളെയും അന്ത്യോദയ അന്നയോജന ( മഞ്ഞക്കാർഡ് ) ഉടമകൾക്കാണ് അരി വിതരണം. ഇതോടൊപ്പം കേരള സർക്കാർ അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ സൗജന്യ അരി അനുവദിച്ചിട്ടുള്ളത്. സൗജന്യ റേഷന്‍ അരിവിതരണത്തിനുളള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇതനുസരിച്ച്  മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് 20,21 തീയതികളിലാണ് അരിവിതരണം.  ആ ദിവസങ്ങളില്‍ വാങ്ങാന്‍പറ്റാത്തവര്‍ക്ക് 30 വരെ വാങ്ങാം.

ബിപിഎൽ വിഭാ​ഗത്തിൽപ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്ക് 22 മുതല്‍ 30 വരെ വിതരണം ചെയ്യും.  തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ  ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  കാര്‍ഡ് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന ഉടമകള്‍ക്ക് 22നും തുടര്‍നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം.  അവസാന നമ്പര്‍ പൂജ്യം, ഒന്‍പത് ആയ കാര്‍ഡുടമകള്‍ക്ക് 30നാണ് വിതരണം.  

റേഷന്‍ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈലുമായി എത്തി മൊബൈലില്‍ കിട്ടുന്ന ഒ.റ്റി.പി ഹാജരാക്കി വേണം തിങ്കളാഴ്ച മുതല്‍ റേഷന്‍ വാങ്ങാന്‍.  റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കുന്നത്.   ഒ.റ്റി.പി സമ്പ്രദായം പരാജയപ്പെടുകയാണെങ്കില്‍ മാനുവല്‍ മോഡില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

അന്ത്യോദയ അന്നയോജന, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തേക്ക് ഒരംഗത്തിന് അഞ്ചുകിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ വിലമതിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണം നേരത്തെ ആരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com