തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളം കാര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയെന്ന വാദമുണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും പൊതുഗതാഗതം തത്കാലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ മാനേജ്‌മെന്റുകള്‍ക്ക് ആവശ്യത്തിന് ജീവനക്കാരെ എത്തിക്കാന്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് അനുവദിക്കാം എന്ന് പറഞ്ഞിരുന്നു. അത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അത് അടുത്ത ജില്ലയില്‍ നിന്നാണെങ്കിലും അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തിലെത്തിയിട്ടുണ്ടെന്നും വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കാര്‍ക്കശ്യം വേണ്ടിടത്ത് കാണിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റെഡ് സോണ്‍ ജില്ലകളില്‍ അടക്കം എല്ലാ ജീവനക്കാരും ഹാജരാകാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. അത് ആവശ്യമായ ജീവനക്കാര്‍ മാത്രം എന്ന നിലയില്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ