തിരുവനന്തപുരം; ലോക്ക്ഡൗണിനെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റിമെല്ലാം പൂട്ടിയത് ഒരു വിഭാഗം ജനങ്ങൾക്ക് കനത്തപ്രഹരമായിരുന്നു. എന്നാൽ ഇവർ മാത്രമല്ല മദ്യം കൊണ്ടുവരുന്ന ലോറി ഡ്രൈവർമാരും ഇപ്പോൾ പ്രശ്നത്തിലാണ്. ബിവറേജസ് കോർപ്പറേഷന്റെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇപ്പോൾ ലോറിയുടേയും അതിനുള്ളിലെ മദ്യത്തിന്റേയും സുരക്ഷാ ചുമതല ഡ്രൈവർമാരുടെ തലയിലാണ്.
മദ്യവിതരണം നിർത്തിയതോടെ ലോഡു കണക്കിന് ലോറികളാണ് പെരുവഴിയിലായത്. 23 വെയർഹൗസുകളിലായി 300 ലോറികളാണ് നിർത്തിയിട്ടിരിക്കുന്നത്. വേർഹൗസ് വളപ്പുകളിൽ സൗകര്യമില്ലാത്തതിനാൽ റോഡിരികിലും വാഹനങ്ങളുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കിടക്കുന്ന ലോറികളിൽനിന്ന് മദ്യം മോഷണം പോകുന്നുണ്ട്. മോഷണം തടയാൻ ഡ്രൈവർമാർ കാവലിരിക്കുകയാണ്.
ബിവറേജസ് കോർപ്പറേഷന്റെ വേർഹൗസുകളിലെല്ലാം സംഭരണശേഷിയുടെ പരമാവധി മദ്യം ശേഖരിച്ചു. ഇനി ഇറക്കാനാകില്ല. അപ്രതീക്ഷിതമായി മദ്യശാലകൾ അടച്ചതാണ് വിതരണം താളംതെറ്റിച്ചത്. വേർഹൗസുകളിലെ ലോഡ് തീരുന്നമുറയ്ക്ക് ഡിസ്റ്റിലറികളിൽനിന്നാണ് ഇവയെത്തിച്ചിരുന്നത്. ഇതിന് പ്രത്യേക പെർമിറ്റ് എക്‌സൈസിൽനിന്ന് എടുക്കണം. വിൽപ്പനയ്ക്കനുസൃതമായി ലോഡ് എത്തിക്കുന്നതാണ് പതിവ്. വിൽപ്പന മുൻകൂട്ടിക്കണ്ട് സ്റ്റോക്കെത്തിക്കുന്ന പ്രവണത മദ്യക്കമ്പനികൾക്കുണ്ട്. വിപണിയിൽ ബ്രാൻഡ് കിട്ടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യനീക്കം നിലച്ചതോടെ ഓരോ ഗോഡൗണിലും 25-35 ലോറികൾ ലോഡ് ഇറക്കാൻ കഴിയാതെ കിടക്കുന്നുണ്ട്. പെർമിറ്റ് വ്യവസ്ഥപ്രകാരം അനുമതിയുള്ള വേർഹൗസിൽ മാത്രമേ ഇറക്കാൻ കഴിയൂ. ലോക്ഡൗൺ തുടങ്ങിയശേഷവും മദ്യവുമായി ലോറികൾ എത്തിയിരുന്നു. ഇവ തിരിച്ചയയ്ക്കാൻ ബിവറേജസ് അധികൃതർ തീരുമാനിച്ചെങ്കിലും അപ്രായോഗികമായതിനാൽ ഉപേക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ