125 പൊതിയുമായി തുടങ്ങി, ഇതുവരെ വിതരണം ചെയ്തത്  2,18,540 ഭക്ഷണപ്പൊതികള്‍; വിശക്കുന്നവരെ തേടി അലയുന്ന പൊലീസ് വണ്ടികള്‍, മാതൃക

ലോക്ക്ഡൗണ്‍ കാലത്ത് തെരുവുകളില്‍ വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാനായി കേരള പൊലീസ് നടപ്പാക്കിയ ഒരു വയറൂട്ടാം പദ്ധതിക്ക് മികച്ച പ്രതികരണം.
125 പൊതിയുമായി തുടങ്ങി, ഇതുവരെ വിതരണം ചെയ്തത്  2,18,540 ഭക്ഷണപ്പൊതികള്‍; വിശക്കുന്നവരെ തേടി അലയുന്ന പൊലീസ് വണ്ടികള്‍, മാതൃക


    
ലോക്ക്ഡൗണ്‍ കാലത്ത് തെരുവുകളില്‍ വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാനായി കേരള പൊലീസ് നടപ്പാക്കിയ ഒരു വയറൂട്ടാം പദ്ധതിക്ക് മികച്ച പ്രതികരണം. ഏപ്രില്‍ 18വരെ 2,18,540 ഭക്ഷണപ്പൊതികളാണ് സംസ്ഥാനമൊട്ടാകെ പൊലീസ് വിതരണം ചെയ്തത്. 6,648 പേര്‍ക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.

ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം തിരുവനന്തപുരം നഗരത്തില്‍ 125 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ യാചകരെ പാര്‍പ്പിച്ചിരുന്ന പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പൊതികള്‍ എത്തിച്ചിരുന്നത്. എന്നാല്‍ 125 പൊതി തികയാതെ വന്നതിനെത്തുടര്‍ന്ന് എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്റെ ആശയത്തില്‍ വിരിഞ്ഞ ഈ പദ്ധതിയിലൂടെ ഇപ്പോള്‍ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലാണ് ഭക്ഷണപ്പൊതിയോ കിറ്റോ ലഭ്യമാക്കുന്നത്.

പുത്തരിക്കണ്ടം മൈതാനത്ത് പാര്‍പ്പിച്ചിരിക്കുന്നവരെ ഏതാനും സ്‌കൂളുകളിലേയ്ക്കു മാറ്റിയതോടെ അവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കിട്ടിത്തുടങ്ങി. അതോടെ പൊലീസ് ഭക്ഷണം നല്‍കുന്നത് വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ഥനപ്രകാരം ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ഉച്ചയ്ക്കും രാത്രിയും 375 വീതം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ ഏകദേശം 125  കിടപ്പുരോഗികള്‍ക്കും ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ കുടുങ്ങിപ്പോയ 11  വിദ്യാര്‍ഥികള്‍ക്കും മുടങ്ങാതെ മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹാരം നല്‍കുന്നതും പോലീസ് തന്നെ. 250 ഓളം ഭക്ഷണപ്പൊതികളുമായി നഗരം ചുറ്റുന്ന ഭക്ഷണവണ്ടി എന്ന വാഹനവും ഈ പദ്ധതിയുടെ ഭാഗമാണ്.  വഴിയില്‍ കാണുന്ന വിശന്നിരിക്കുന്ന എല്ലാവര്‍ക്കും ദിവസവും ഈ വാഹനത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നുണ്ട്. 

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി വിവിധ ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചത്. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങള്‍ കൂടാതെ വണ്ടിപ്പെരിയാര്‍, പുത്തൂര്‍മഠം, കുറ്റിപ്പുറം, അട്ടപ്പാടി, തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലും ഭക്ഷണപ്പൊതിയോ ഭക്ഷണക്കിറ്റോ നല്‍കിവരുന്നു. തിരുവനന്തപുരം നഗരത്തില്‍ മാത്രം ഏപ്രില്‍ 18 വരെ 49,396 ഭക്ഷണപ്പൊതികളാണ്  വിതരണം ചെയ്തത്. ഇതേകാലയളവില്‍ കൊച്ചി നഗരത്തില്‍ 75,340 ഭക്ഷണപ്പൊതികളും കോഴിക്കോട് 25,195 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com