പ്രതിസന്ധി തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളടക്കം കരുതേണ്ടിവരും; ഒരിടത്തും ഭൂമി തരിശിടാന്‍ അനുവദിക്കില്ല

വരാനിരിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ നാം മുന്നൊരുക്കം നടത്തണമെന്ന് മുഖ്യമന്ത്രി
പ്രതിസന്ധി തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളടക്കം കരുതേണ്ടിവരും; ഒരിടത്തും ഭൂമി തരിശിടാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭക്ഷ്യസ്ഥിതി ഭദ്രമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദിവസങ്ങള്‍ കടന്നുപോകാനുള്ള ഭക്ഷ്യശേഖരവും ധാന്യശേഖരവും നമുക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും മുടക്കമില്ലാതെ നടക്കുന്നു. പക്ഷേ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ സ്ഥിതി മാറിയേക്കാം. രാജ്യത്തെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെ അനുസരിച്ചാണത്. അതിനാല്‍ വരാനിരിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ നാം മുന്നൊരുക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ വലിയ ഇടപെടല്‍ നടത്തുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളില്‍ കഴിയുന്ന എല്ലാവരും പച്ചക്കറി കൃഷി നടത്താന്‍ അഭ്യര്‍ഥിച്ചിരുന്നതായും ഇക്കാര്യത്തില്‍ നല്ല ഇടപെടല്‍ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചെറിയ സ്ഥലത്താണെങ്കിലും സ്വന്തമായി കൃഷി എന്ന സംസ്‌കാരത്തിലേയ്ക്ക് എത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കാന്‍ ഉദ്ധേശിക്കുന്നതെന്നും അദ്ദേഹം പരഞ്ഞു.

ആവശ്യത്തിനുള്ള കൃഷിഭൂമി നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ കൃഷിഭൂമിയുടെ കണക്കെടുത്താല്‍ തരിശിടുന്ന ഭൂമിയുടെ അളവ് കുറവല്ല എന്നതാണ് വസ്തുത. ഒരു തദ്ദേശ സ്വയംഭര സ്ഥാപന അതിര്‍ത്തിയിലും ഭൂമി തരിശിടില്ല എന്ന പ്രതിജ്ഞയാണ് ആദ്യം എടുക്കേണ്ടത്. എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കണം. കാര്‍ഷിക മേഖലയില്‍ സമഗ്രമായ തന്ത്രം ആവിഷ്‌കരിക്കാനാണ് ഉദ്ധേശിക്കുന്നതെന്നും ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ സ്ഥലത്തു പോലും എന്ത് ചെയ്യാം എന്ന് ആലോചിക്കണം. നെല്‍ക്കൃഷി വിപുലപ്പെടുത്തണം. രണ്ട് വര്‍ഷത്തിനുള്ളില്‍ 25000 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി നടത്താന്‍ പദ്ധതി ആരംഭിക്കും.  കോവിഡ് പ്രതിസന്ധി കേരളത്തിലെ കാര്‍ഷിക വര്‍ദ്ധനവിനും വിപണ സംവിധാനം പരിഷ്‌കരിക്കുന്നതിനുമുള്ള പാഠമായി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com