എംജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍; ഉത്തരക്കടലാസ് മൂല്യ നിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ്  18 മുതല്‍ പുനരാരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ്  18 മുതല്‍ പുനരാരംഭിക്കും. ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് മെയ് മൂന്നാം വാരം മുതല്‍ പുനരാരംഭിക്കുക. 

ആറ്,നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളില്‍ നടക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ ഹോംവാല്യൂഷനായി നടത്തുമെന്നും സര്‍വകലാശാല വ്യക്തമാക്കി. 

മെയ് 11ന് സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. പിന്നീട് തീരുമാനം പിന്‍വലിച്ച് അതതു സര്‍വകലാശാലകള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലയില്‍ പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംജി സര്‍വകലാശാല തീരുമാനം.

കഴിഞ്ഞ ദിവസം സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെടി ജലീല്‍ വിഷയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെയ് 11മുതല്‍ പരീക്ഷ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കിയത്. 

എന്നാല്‍ ഈ ഉത്തരവില്‍ പല അസൗകര്യങ്ങളുമുണ്ടെന്ന് പരാതികള്‍ ഉയരുകയായിരുന്നു. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തേണ്ട വിദ്യാര്‍ഥികളുണ്ട്. കൂടാതെ ട്രെയിന്‍ സൗകര്യവും ശരിയാകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതികള്‍. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com