ന്യൂഡൽഹി: വിവാദമായ സ്പ്രിംഗ്ളർ കരാറിൽ ജനങ്ങൾക്ക് വിശ്വാസയോഗ്യമായ മറുപടി നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വകാര്യത അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡേറ്റാ സ്വകാര്യതയിൽ സിപിഐ നിലപാടിൽ മാറ്റമില്ല. ഏത് സാഹചര്യത്തിലായാലും പാർട്ടി നയത്തിൽ വിട്ടുവീഴ്ച പാടില്ല. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഒരു സർക്കാരും വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും രാജ വ്യക്തമാക്കി. ജനങ്ങളുടെ വിവരങ്ങൾ ചോരില്ല എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും രാജ പറഞ്ഞു.
വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നിൽ കൃത്യമായ വിശദീകരണം നൽകാൻ എൽഡിഎഫ് സർക്കാരിന് ഉത്തരവാദിത്തമുണ്ട്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുകയും പരിഹാരം കാണുകയും വേണം. ഡേറ്റയേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കപ്പെടണം. സർക്കാരിനെ വിവാദങ്ങളിലേക്ക് വഴിതെറ്റിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുതായിരുന്നും ഡി രാജ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ