വരുന്നത് വവ്വാലുകളുടെ പ്രജനനകാലം ; നിപ വൈറസിനെ കരുതിയിരിക്കണം : മുന്നറിയിപ്പ്

രോഗം വരുന്നത് തടയാൻ സർവസജ്ജമായി ഇരിക്കണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു
വരുന്നത് വവ്വാലുകളുടെ പ്രജനനകാലം ; നിപ വൈറസിനെ കരുതിയിരിക്കണം : മുന്നറിയിപ്പ്

കൊച്ചി: കോവിഡ് ഭീഷണിക്കിടെ നിപ വൈറസ് ബാധയെക്കൂടി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്.  പ്രജനനകാലത്ത് വവ്വാലുകളിൽ വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്ന് അന്താരാഷ്ട്ര ജേർണലായ ‘വൈറസസി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുസാറ്റ് ബയോടെക്‌നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനൻ വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാരാക്കിയത്.  തുടർച്ചയായി രണ്ടുവർഷം മേയ്, ജൂൺ മാസങ്ങളിലാണ് കേരളത്തിൽ നിപ റിപ്പോർട്ടുചെയ്തത്. രോഗം വരുന്നത് തടയാൻ സർവസജ്ജമായി ഇരിക്കണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാൽ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാൽ, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളിൽ നിപ വൈറസ് കൂടുതലായിരിക്കും. ഇവയുമായി സമ്പർക്കത്തിൽ വരുന്ന മധ്യവർത്തിയിൽനിന്നാണ് മനുഷ്യരിൽ രോഗംവരുക.

രണ്ടുതരം നിപ വൈറസാണുള്ളത്. നിപ വൈറസ്-ബി, നിപ വൈറസ്-എം എന്നിവ. ഇതിൽ ബി-ക്കാണ് മരണനിരക്ക് കൂടുതൽ. ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തത് ഇതാണ്. മലേഷ്യയിൽ നിപ-എം ആയിരുന്നു.വവ്വാലുകളുടെ ആവാസസ്ഥലങ്ങളിൽനിന്ന് അകലംപാലിക്കണം. വവ്വാലുകൾ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. വ്യക്തിശുചിത്വം പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com