കൊച്ചി: സ്പ്രിംക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്രം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരാർ ഉറപ്പു നൽകുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
കരാർ ജനങ്ങളുടെ അവകാശത്തിൽ വെള്ളം ചേർക്കുന്നു. അമേരിക്കൻ കോടതിയുടെ അധികാര പരിധി അംഗീകരിച്ച് കരാർ ഒപ്പിട്ടത് വീഴ്ചയാണെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു.
കോവിഡ് ബാധിതരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. വൻ തോതിൽ വിവര ശേഖരണത്തിൽ ഇന്ത്യൻ സംവിധാനം പര്യാപ്തമാണ്. ഇക്കാര്യത്തിൽ സംസ്ഥാനമാണ് മുൻകൈയെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഡാറ്റ കൈകാര്യം ചെയ്യാൻ കേന്ദ്ര സ്ഥാപനമായ എൻഐസിക്ക് സാധിക്കും. ആരോഗ്യ സേതു ആപ് ഇതിന് ഉദാഹരണമാണ്. ഏഴ് കോടി ആളുകളുടെ വിവരമാണ് ഈ ആപിലൂടെ ശേഖരിക്കുന്നത്.
അതീവ പ്രാധാന്യമുള്ള വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നതാണ് ഉചിതം. ആരോഗ്യ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോൾ ജാഗ്രത വേണം. സ്പ്രിംക്ലർ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ