ഇടുക്കി; ഓസ്ട്രേലിയയിൽ നിന്നെത്തിയ ദമ്പതികളെ ഇടുക്കിയിൽ എത്തിച്ചത് ഡൽഹി പൊലീസിലെ എഎസ്ഐയാണെന്ന് വിവരം. പാലാ സ്വദേശികളായ ദമ്പതികളെ ഡൽഹിയിൽ നിന്ന് ഇടുക്കി കമ്പംമെട്ട് ചെക്പോസ്റ്റ് വരെ എഎസ്ഐ ഓടിച്ച കാറിലാണ് എത്തിയത്. ഇവരിൽ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക സൃഷ്ടിച്ചിരുന്നത്. കേരളത്തിലെ പ്രമുഖ നേതാക്കളും ഇവരെ സഹായിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
സ്വന്തം ടാക്സി കാറിൽ ഉദ്യോഗസ്ഥൻ നേരിട്ടാണ് ദമ്പതികളെ കമ്പംമെട്ടിൽ എത്തിച്ചതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പറയുന്നത്. പരിശോധനകൾ ഒഴിവാക്കാൻ കേരളത്തിലെ ഒരു മുൻ എംപിയുടെയും ചില എംഎൽഎമാരുടെയും സ്വാധീനങ്ങൾക്കു പുറമേ, പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യവും ദമ്പതിമാരെ തുണച്ചെന്നാണു വിവരം.
പൊലീസ് ഉദ്യോഗസ്ഥൻ കൂടെ ഉണ്ടായിരുന്നു എന്ന വിവരം ദമ്പതിമാർ തന്നെയാണ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്. ഇവരെ 2 പേരെ നിരീക്ഷണത്തിലാക്കി. ഇവർക്ക് ഭക്ഷണം നൽകിയ ആരോഗ്യപ്രവർത്തകയും പൊതുപ്രവർത്തകനും നിരീക്ഷണത്തിലാണ്. ദമ്പതികൾ ഒരു മണിക്കൂർ ചെലവിട്ട കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ 6 പൊലീസ് ഉദ്യോഗസ്ഥരുടെയും 5 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സ്രവം പരിശോധനയ്ക്കു വിധേയമാക്കും. ചികിത്സയിൽ പ്രവേശിപ്പിച്ച ദമ്പതികളുടെ നില തൃപ്തികരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ