കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് യാത്രമുടങ്ങിയവർക്ക് ആശ്വാസമായിട്ടാണ് ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യുമെന്ന വാർത്ത എത്തിയത്. എന്നാൽ കേന്ദ്രവ്യോമയാനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾ ഉൾപ്പടെയുള്ളവരെ ആശങ്കയിലാക്കുകയാണ്. വിമാനം ബുക്ക് ചെയ്ത തിയതിയും യാത്ര ചെയ്യേണ്ടിവരുന്ന തിയതിയും ലോക്ക്ഡൗൺ കാലയളവിൽ ഉള്ളവർക്ക് മാത്രമേ ഇളവുള്ളൂ എന്നാണ് മന്ത്രാലയത്തിന്റെ വിചിത്ര വാദം.
ടിക്കറ്റ് റേറ്റ് നോക്കി മാസങ്ങൾക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് പ്രവാസികൾ ഉൾപ്പടെയുള്ള ഭൂരിഭാഗം പേരും. ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഇവർ നൽകേണ്ടിവരും. മുഴുവന്‍ റീഫണ്ട് അനുവദിക്കണമെങ്കില്‍ യാത്രക്കായി തെരഞ്ഞെടുത്ത തീയതി മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും ലോക്ഡൗണ്‍ കാലത്തായിരിക്കണമെന്നാണ് ഈ വിചിത്ര ഉത്തരവിലുള്ളത്. ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും. അതായത് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് കരുതി ബുക്ക് ചെയ്തവർക്ക് മാത്രമേ ടിക്കറ്റ് തുക തിരികെ ലഭിക്കൂ.
ഏപ്രിൽ 14-ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ നീട്ടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നതാണ്. അതിനാൽത്തന്നെ പ്രവാസികളാരും ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നില്ല. ഇതിൽ ആകെ ആശ്വാസം രാജ്യത്തിനകത്ത് തന്നെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ആഭ്യന്തരയാത്രക്കാർക്ക് മാത്രമാണ്. അവർക്ക് മുഴുവൻ റീഫണ്ട് കിട്ടിയേക്കും. എന്നാൽ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ടി വരും. വിമാനക്കമ്പനി വിമാനം പറത്താത്തതിന് യാത്രക്കാരന്‍ കാശ് കൊടുക്കേണ്ട അവസ്ഥ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ