തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 15 പേര്‍ രോഗമുക്തരായി. രോഗം സ്ഥീരികരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
480 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21, 725 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ വീടുകളില്‍ 21, 243 പേരും ആശുപത്രികളില്‍ 452 പേരും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചു. 20,830 ഫലങ്ങളും നെഗറ്റീവാണ്.
റമസാൻ മാസം തുടങ്ങുന്നതുകൊണ്ടാണ് ആറു മണിക്കു നടത്താറുള്ള വാർത്താ സമ്മേളനം അഞ്ച് മണിയിലേക്കു മാറ്റിയത്. ഇതിനുശേഷവും സ്ത്രീകളുടെ വിളികൾ വരുന്നു. കുറച്ചുകൂടി നേരത്തേ വാര്‍ത്താസമ്മേളനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. വാർത്താ സമ്മേളനത്തിന്റെ സമയം കുറച്ചുകൂടി കുറയ്ക്കാം എന്നാണു അതിനാൽ തോന്നുന്നത്.
കോവിഡ് പോസിറ്റീവ് ആയ പ്രായമായവരെ മാത്രമല്ല, കുഞ്ഞുങ്ങളെ വരെ നെഗറ്റീവ് ആക്കാൻ സാധിച്ചു എന്നതായിരുന്നു കേരളത്തിലെ അനുഭവം. നമ്മുടെ രാജ്യത്തു തന്നെ ആദ്യമായി ഒരു വയസ്സും പത്തു മാസവും പ്രായമായ കുഞ്ഞിന്റെ രോഗം ഭേദമാക്കി. 2 വയസ്സുള്ള കുഞ്ഞിന്റെ അസുഖം മാറ്റിയതൊക്കെ അനുഭവത്തിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഇന്നൊരു കുഞ്ഞ് മരിച്ചു. നാലു മാസം പ്രായമായ കുട്ടി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അതിനിടെയാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. കുഞ്ഞിന്റെ വേർപാട് ദുഃഖകരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ