ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടത് 325 കിലോമീറ്റര്‍ ; വീടിന് 90 കിലോമീറ്റര്‍ അകലെ വെച്ച് യുവാവ് പിടിയില്‍ ; നിരീക്ഷണ കേന്ദ്രത്തിലാക്കി

ഒരു കുപ്പി വെള്ളം മാത്രമായിരുന്നു പൊള്ളാച്ചിയില്‍നിന്നു പുറപ്പെടുമ്പോള്‍ കൈയിലുണ്ടായിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കത്തുന്ന വെയിലോ, വിജനമായ തെരുവീഥികളോ ഒന്നും രമേശിന്റെ യാത്രയെ തളര്‍ത്തിയില്ല. സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ അടച്ചതൊന്നും രമേശിനു തടസ്സമായില്ല. സ്വന്തം വീട്ടിലെത്തുക എന്ന ഒറ്റ ലക്ഷ്യം മനസ്സില്‍ വെച്ച് നടന്ന രമേശ് ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടത് 325 കിലോമീറ്ററാണ്. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു പൊള്ളാച്ചിയില്‍നിന്നു പുറപ്പെടുമ്പോള്‍ കൈയിലുണ്ടായിരുന്നത്.

മാര്‍ത്താണ്ഡത്താണ് രമേശിന്റെ വീട്. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട രമേശിന് പക്ഷെ വീട്ടിലെത്താനായില്ല. വീട്ടിലെത്താന്‍ കഷ്ടിച്ച് 90 കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോള്‍ രമേശ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രമേശിനെ പൊലീസ് നിരീക്ഷണത്തിലാക്കി. ഇനി വീട്ടിലെത്താന്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കണം.

പൊള്ളാച്ചിയില്‍ സ്വകാര്യ ഫാം ഹൗസിലെ താത്കാലിക ജീവനക്കാരനാണ് മാര്‍ത്താണ്ഡം സ്വദേശിയായ രമേശ്(32). ലോക്ഡൗണ്‍ തുടങ്ങിയതോടെ ജോലി നഷ്ടമായി. ആദ്യം 14 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വീണ്ടും നീട്ടിയതോടെയാണ് വീട്ടിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചതെന്നാണ് രമേശ് പൊലീസിനോടു പറഞ്ഞു. ഏപ്രില്‍ 15നാണ് പൊള്ളാച്ചിയില്‍നിന്നു യാത്ര തുടങ്ങിയത്.

വഴിയില്‍നിന്നു ലഭിക്കുന്ന പൊതിച്ചോറുകള്‍ മാത്രമായിരുന്നു ആശ്രയം. വ്യാഴാഴ്ച രാവിലെയാണ് കടമ്പാട്ടുകോണത്തുനിന്ന് രമേശിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചു പരിശോധിച്ച ശേഷം മാര്‍ ഇവാനിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. നാട്ടിലേക്കെത്താന്‍ കേരളത്തിലൂടെയുള്ളത് ഏറ്റവും ദൂരം കുറഞ്ഞ വഴിയായതിനാലാണ് ഇതു തെരഞ്ഞെടുത്തതെന്ന് രമേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com