കോഴിക്കോട് : കോഴിക്കോട് വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. തൊണ്ടയാടിനു സമീപം വാടക വീട്ടിലായിരുന്നു അനൂപിന്റെയും ഷഹനുവിന്റെയും വ്യാജ വാറ്റ്.
യൂട്യൂബ് വഴിയാണ് ഇവർ വ്യാജ വാറ്റ് പഠിച്ചത്. ഇതിനുശേഷം സ്വന്തമായി വാറ്റിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ നിരീക്ഷിച്ചാണ് യുവാക്കളെ കുടുക്കിയത്. ഇരുന്നൂറ് ലീറ്റര്‍ വാഷും, ചാരായവും, വാറ്റാൻ ഉപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പുമുള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകരയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മണിയൂരിലെ കശുമാവിന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന 350 ലീറ്റര്‍ വാഷ് പിടികൂടി. കൊടുവള്ളിയില്‍ നിന്ന് 300 ലീറ്ററും പുതുപ്പാടിയില്‍ നിന്ന് 250 ലീറ്റര്‍ വാഷും പിടികൂടി. മണിയൂര്‍ മണ്ടങ്കണ മലയില്‍ 50 ലീറ്റര്‍ വാഷും രണ്ടര ലീറ്റര്‍ ചാരായവും സൂക്ഷിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. എക്സൈസ് പരിശോധന മനസിലാക്കി ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ