ശമ്പളം പിടിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ല, അധ്യാപക സംഘടനകള്‍ അധഃപതിക്കുന്നു, ജനങ്ങളുടെ വിലയിരുത്തലാണ് അവര്‍ക്കുളള ശിക്ഷ: തോമസ് ഐസക് 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം വീതം ആറുമാസം മാറ്റിവെയ്ക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
ശമ്പളം പിടിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ല, അധ്യാപക സംഘടനകള്‍ അധഃപതിക്കുന്നു, ജനങ്ങളുടെ വിലയിരുത്തലാണ് അവര്‍ക്കുളള ശിക്ഷ: തോമസ് ഐസക് 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം വീതം ആറുമാസം മാറ്റിവെയ്ക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ പുനഃപരിശോധന വേണമെന്ന് പറഞ്ഞ് നിരവധി അപേക്ഷകളും നിവേദനകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു പുനഃപരിശോധനയ്ക്കും സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറല്ല. ആവശ്യമെങ്കില്‍ മെയ് മാസത്തില്‍ ഇവ പരിശോധിച്ച് മാനുഷികപരിഗണന അര്‍ഹിക്കുന്നവരുടെ കാര്യം ആലോചിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം തിരികെ കൊടുക്കുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച് തീരുമാനിക്കും. കാശായി കൊടുക്കണമെന്ന് പറയുന്നവരുണ്ട്. പിഎഫില്‍ ലയിപ്പിക്കണം എന്ന് പറയുന്നവരുണ്ട്. അങ്ങനെ വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ എല്ലാം പരിശോധിച്ച് ആ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരി്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളം മാറ്റിവെയ്ക്കാനുളള ഉത്തരവ് ചില  ചില അധ്യാപക സംഘടനകള്‍ കത്തിച്ചത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് 80 ശതമാനം ആളുകള്‍ക്ക് കൂലി പോലും ലഭിക്കുന്നില്ല. ഇവരുടേത് സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാട്. വിചിത്ര മാനസിക നിലയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. എന്ത് സാമൂഹിക ബോധമാണ് ഇവര്‍ യുവജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും തോമസ് ഐസക് ചോദിച്ചു. അധ്യാപക സംഘടനകള്‍ എത്രമാത്രം അധഃപതിക്കാം എന്നതിന്റെ സാക്ഷ്യ പത്രമാണ് ഇവരുടെ എതിര്‍പ്പ്.  ഒരു രീതിയിലുളള സഹാനുഭൂതിയും ഇവര്‍ അര്‍ഹിക്കുന്നില്ല. നാട്ടിലുളള  ആളുകള്‍ ഇവരെ വിലയിരുത്തും. അത് തന്നെയാണ് ഇവരുടെ ശിക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയല്ല. അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. അത് ഉപയോഗിച്ച് സംസ്ഥാനത്തെ പാവങ്ങളെ സഹായിക്കും. 20,000 രൂപയില്‍ താഴെ മാസവരുമാനമുളള താത്്കാലിക ജീവനക്കാരില്‍ പലരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ സന്നദ്ധത പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ഏപ്രിലില്‍ സംസ്ഥാനത്തിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ 2000 കോടി വരും. ഇത് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും ഇത് തികയില്ല. കടമെടുക്കുക മാത്രമാണ് മുന്‍പിലുളള പോംവഴി. ഓവര്‍ഡ്രാഫ്റ്റ് അടക്കം വെയ്‌സ് ആന്റ് മീന്‍സ് ആയി പണമെടുക്കും. ശമ്പളം കൊടുക്കുന്നതോടെ ഇത് ഓവര്‍ഡ്രാഫ്റ്റിന്റെ അങ്ങേയറ്റം എത്തും. പിന്നീട് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ട്രഷറി പൂട്ടേണ്ട അവസ്ഥ വരുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com