അന്തര്‍സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി മാര്‍ക്കറ്റുകളില്‍ ക്രമീകരണം

കോവിഡ് രോഗം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ട്രക്ക് തൊഴിലാളികളില്‍ നിന്നും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായാണ് കര്‍ശന നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏര്‍പ്പെടുത്തുന്നത്
അന്തര്‍സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി മാര്‍ക്കറ്റുകളില്‍ ക്രമീകരണം


കൊച്ചി: അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം നടപ്പിലാക്കും. ജില്ലാ അതിര്‍ത്തിയില്‍ എല്ലാ ട്രക്ക് തൊഴിലാളികളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വിവിധ വകുപ്പുകള്‍ക്ക് കൈമാറി ഇവരെ നിരീക്ഷിക്കും. മാര്‍ക്കറ്റുകളില്‍ ചരക്കുമായെത്തുന്ന ട്രക്ക് തൊഴിലാളികളെ തദ്ദേശീയരുമായി ഒരുതരത്തിലും ഇടപഴകുവാന്‍ അനുവദിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം മാര്‍ക്കറ്റില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ തുടര്‍ന്ന് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് നടപ്പാക്കും. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

കോവിഡ് രോഗം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ട്രക്ക് തൊഴിലാളികളില്‍ നിന്നും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായാണ് കര്‍ശന നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ബയോ ടോയ്‌ലെറ്റുകളടക്കമുള്ള സംവിധാനങ്ങള്‍ മാര്‍ക്കറ്റുകളില്‍ ട്രക്ക് തൊഴിലാളികള്‍ക്കായി ഒരുക്കും. നിലവില്‍ എറണാകുളം മാര്‍ക്കറ്റില്‍ ട്രക്ക് തൊഴിലാളികള്‍ക്ക മാത്രം ഉപയോഗിക്കാന്‍ ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ചരക്കിറക്ക് തൊഴിലാളികള്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം മാര്‍ക്കറ്റില്‍ ചുമടിറക്കുന്നതിനായി രാവിലെ മൂന്ന് മുതല്‍ ഏഴ് മണിവരെ സമയം നിശ്ചയിച്ചു. ഏഴ് മണിയോടെ ചരക്കിറക്കല്‍ പൂര്‍ത്തിയാക്കണം. ചരക്കിറക്കല്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് കടകള്‍ തുറക്കേണ്ടത്. അവശ്യസേവനങ്ങള്‍ക്ക് പോകുന്നവരുടെ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം ബാധകമല്ലെന്ന് പോലീസ് അസി. കമ്മീഷ്ണര്‍ ജി. പൂങ്കുഴലി അറിയിച്ചു. ചരക്കിറക്ക് സേവനത്തിനായെത്തുന്ന ചുമട്ടിറക്ക് തൊഴിലാളികളെ പോലീസ് തടയുകയില്ല.  മാര്‍ക്കറ്റില്‍ വഴിയോരകച്ചവടം അനുവദിക്കുകയില്ല.

മന്ത്രി വിഎസ് സുനില്‍കുമാറിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എം എല്‍ എ, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എസ്.പി കെ. കാര്‍ത്തിക്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലീം, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com