ഇടുക്കിയില്‍ സ്ഥിതി ഗുരുതരം ; കടുത്ത നിയന്ത്രണം വേണമെന്ന് മന്ത്രി എം എം മണി ; അതിര്‍ത്തി മേഖലയിലെ  28 വാര്‍ഡുകളില്‍ നിരോധനാജ്ഞ  

തമിഴ്‌നാട്ടില്‍ നിന്നുള്ള ബന്ധങ്ങളും സംസര്‍ഗങ്ങളും വഴിയാണ് കൂടുതല്‍ കേസുകളും ഉണ്ടായിട്ടുള്ളത്
ഇടുക്കിയില്‍ സ്ഥിതി ഗുരുതരം ; കടുത്ത നിയന്ത്രണം വേണമെന്ന് മന്ത്രി എം എം മണി ; അതിര്‍ത്തി മേഖലയിലെ  28 വാര്‍ഡുകളില്‍ നിരോധനാജ്ഞ  

പൈനാവ് :  ഇടുക്കിയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം എം മണി. ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ രോഗം കണ്ടെത്തിയവരില്‍ കൂടുതലും സമ്പര്‍ക്കം വഴിയാണ് ഉണ്ടായിട്ടുള്ളത്. അതിര്‍ത്തി കടന്നുള്ള സൗഹൃദം നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ബന്ധങ്ങളും സംസര്‍ഗങ്ങളും വഴിയാണ് കൂടുതല്‍ കേസുകളും ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷം കേസുകളും വെളിയില്‍ നിന്നും വന്നതാണ്. തമിഴ്‌നാട് അടക്കം അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. ഇതു കണക്കിലെടുത്ത് തമിഴ്‌നാടിനോട് ചേര്‍ന്നുള്ള 28 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടത്തെ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്. തമിഴ് വംശജരായ വലിയൊരു ജനവിഭാഗം ഇടുക്കിയിലുണ്ട്. അവര്‍ പാരമ്പര്യമായി ഇവിടെയുള്ളവരാണ്. അവരുടെ ബന്ധുജനങ്ങള്‍ തമിഴ്‌നാട്ടിലാണ്. ഇവര്‍ ഇവിടേക്ക് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യം വിലയിരുത്തി ഇതെല്ലാം നിയന്ത്രിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ ഇടുക്കി ജില്ലയിലെ പരിശോധനകള്‍ നടത്തുന്നത് കോട്ടയത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് കൂടാതെ എറണാകുളത്തും ആലപ്പുഴയിലും ജില്ലയിലെ സ്രവ പരിശോധന നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതുവഴി റിസള്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകും. ജില്ലയില്‍ തന്നെ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

കണ്ണൂരില്‍ അടക്കം നടത്തിയതുപോലുള്ള കര്‍ശന നിയന്ത്രണം ജില്ലയിലും ഏര്‍പ്പെടുത്തേണ്ടി വരും. പച്ചക്കറി - പലചരക്ക് കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കൂവെന്നും മന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളായ പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അവശ്യവസ്തുക്കള്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com