ഐടി സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങ്; മൂന്നുമാസത്തേക്ക് വാടക നല്‍കേണ്ട; മറ്റു ആനുകൂല്യങ്ങള്‍ ഇങ്ങനെ

കോവിഡ്  19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ഐടി സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങ്; മൂന്നുമാസത്തേക്ക് വാടക നല്‍കേണ്ട; മറ്റു ആനുകൂല്യങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ്  19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 10000 സ്‌ക്വയര്‍ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ക്യുബേഷന്‍ സെന്ററുകളേയും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി. പതിനായിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കേണ്ട വാടകയ്ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൊററ്റോറിയം ഏര്‍പ്പെടുത്തി. ആ വാടക ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പിഴയോ സര്‍ചാര്‍ജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഐടി ഇതര സ്ഥാപനങ്ങളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വാടക നല്‍കേണ്ടതില്ല. ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ ബില്‍ഡിങ്ങുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി /ഐടി ഇതര സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വര്‍ദ്ധനവ് 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ വാടകയ്ക്കു മേലുള്ള സര്‍ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31, 2021 നോ അതിനു മുന്‍പോ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസം നല്‍കേണ്ട വാടക ഒഴിവാക്കുന്ന പ്രത്യേക സ്‌കീമും നടപ്പിലാക്കുന്നു.

ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവു വന്ന സ്ഥിതി പരിഗണിച്ച്, കമ്പനികളുടെ നിലവിലെ വൈദ്യുതി താരിഫ് അതിനു ആനുപാതികമായി കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഐടി പാര്‍ക്കുകളില്‍ ഭൂമി ദീര്‍ഘകാലത്തേയ്ക്ക് ലീസിനെടുത്തവര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം 6 മാസം വരെ നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു വിദഗ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com