തിരുവനന്തപുരം: ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയാണ് കോൺഗ്രസ് നേതാക്കൾക്കെന്ന് മന്ത്രി എം എം മണി. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ, കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന സാലറി കട്ട് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു.
നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് ഏറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ഹൈക്കോടതി ഉത്തരവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചതിന്‍റെ തെളിവാണ് അവരുടെ ആഘോഷമെന്നാണ് എം എം മണി കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ