സാലറി കട്ട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി ; ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം

ആറുദിവസത്തെ ശമ്പളമാണ് ഈ മാസം പിടിക്കുക. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം വൈകും
സാലറി കട്ട് ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി ; ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം

തിരുവനന്തപുരം  : കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ദുരന്ത നിവാരണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ്‌ ഓര്‍ഡിനന്‍സ് ഇറക്കുക. ഇതനുസരിച്ച് ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓര്‍ഡിനന്‍സ് ബാധകമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. മാറ്റിവെക്കുന്ന ശമ്പളം തിരികെ നല്‍കുന്നത് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടില്ല. മാറ്റിവെച്ച തുക മടക്കിനല്‍കുന്നത് ആറുമാസത്തിനകം പറഞ്ഞാല്‍ മതിയല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. മാസങ്ങളിലെ ആറു ദിവസത്തെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ആറുദിവസത്തെ ശമ്പളമാണ് ഈ മാസം പിടിക്കുക. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം വൈകും. ശമ്പളം നല്‍കുന്നത് നിയമം വന്നതിന് ശേഷമെന്ന് മന്ത്രി വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ സംഘടനകള്‍ കോടതിയില്‍ പോയാലോ എന്ന ചോദ്യത്തിന് അതിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഹൈക്കോടതി വിധിക്ക് എതിരെയുള്ള നടപടിയല്ല ഇത്. സര്‍ക്കാര്‍ ചെയ്തത് നിയമപരമായ നടപടിയല്ല എന്നാണ് കോടതി പറഞ്ഞത്. അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. അടിയന്തര പ്രശ്‌നങ്ങള്‍ മൂലം സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ ഗ്രാന്റ് പറ്റുന്നവരുടെയും ശമ്പളം മാറ്റിവെക്കാന്‍ ഓര്‍ഡിനന്‍സ് വഴി സര്‍ക്കാരിന് കഴിയും.  നിലവിലെ സാഹചര്യം മനസ്സിലാക്കാത്തവരാണ് എതിര്‍ക്കുന്നത്. പ്രതിപക്ഷ നേതാവിന് അടക്കം ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com