തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അവധി ദിനമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച് അണുനശീകരണം നടത്താന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 320 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൂവാറിനു സമീപത്തെ വൃദ്ധ സദനത്തിൽ 6 കന്യാസ്‌ത്രീകൾ ഉൾപ്പടെ 35 പേർക്കു വൈറസ് സ്ഥിരീകരിച്ചു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പൂന്തുറ, പുല്ലുവിള എന്നീ പ്രദേശങ്ങളിലും തീരദേശത്തിന്റെ മറ്റു മേഖലകളിലും രോഗം പടരുന്ന സാഹചര്യമാണ് നിലവിൽ. നഗരത്തിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ഉറവിടം അറിയാത്ത ഒട്ടേറെ കേസുകളാണ് ദിനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ