കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

ചിറ്റാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
മത്തായി
മത്തായി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരിപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. 

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറെ ചെരുവില്‍ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി.  മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നെന്ന് സഹോദരന്‍ ആരോപിച്ചു. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു. 

മത്തായി ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ട് കുടുംബം തള്ളിക്കളഞ്ഞു. ഭര്‍ത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് അവശനാക്കി കിണറ്റില്‍ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതേസമയം മത്തായി ആത്മഹത്യ ചെയ്തതാണെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com