മലപ്പുറം : അന്‍പതോളം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം, എടവണ്ണ, ഒതായി സ്വദേശി വെള്ളാട്ടുചോല റഷീദ്(46) ആണ് പിടിയിലായത്. ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തിൽ നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
കല്‍പകഞ്ചേരി, കുറ്റിപ്പാലയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണങ്ങള്‍ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്പന നടത്തി കിട്ടിയ പണം കൊണ്ട് ലോറി വാങ്ങി അതില്‍ പച്ചക്കറി കച്ചവടം നടത്തി ഒളിവില്‍ താമസിക്കവെയാണ് പറവൂരില്‍ നിന്നും ഇയാള്‍ പിടിയിലായത്.
മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്കോ തെക്കന്‍ ജില്ലകളിലേക്കോ ഒളിവില്‍ പോകുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ