അമ്മ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് മകന്‍, ഉപദ്രവിച്ചത് നരച്ച മുടിയുള്ള മെലിഞ്ഞയാള്‍ ; വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

അതിമാരകമായി പരിക്കേറ്റ വയോധികയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കോലഞ്ചേരി പഴന്തോട്ടം മനയത്തുപീടികയില്‍ 75 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയാകുമ്പോള്‍ ഉണ്ടായിരുന്ന വീട്ടിലെ സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവറിനെ പൊലീസ് സംശയിക്കുന്നുണ്ട്.

അമ്മ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് മകന്‍ പറഞ്ഞു. ദേഹം മുഴുവന്‍ പരിക്കുകളുണ്ട്. താടിയും തലമുടിയും നരച്ച മെലിഞ്ഞ ആളാണ് ഉപദ്രവിച്ചതെന്ന് അമ്മ പറഞ്ഞെന്നും മകന്‍ വെളിപ്പെടുത്തി. കുടിക്കാന്‍ വെള്ളം നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും മകന്‍ പറഞ്ഞു. പീഡനം നടന്ന സ്ഥലം കേന്ദ്രീകരിച്ച് അനാശാസ്യ ഇടപാടുകളുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. 

അതിമാരകമായി പരിക്കേറ്റ വയോധികയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.അതേസമയം അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം കടുത്ത പരിക്കുണ്ട്. ശരീരമാകെ ആയുധം കൊണ്ട് വരഞ്ഞു മുറിവേല്‍പ്പിച്ച നിലയിലാണ്. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അടക്കം ആശുപത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

ഞായറാഴ്ച പാങ്കോട് ഇരുപ്പച്ചിറയിലെ സുഹൃത്തായ ഒരു സ്ത്രീയുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോഴാണ് ആക്രമണം. തുടർന്ന് ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിട നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിൽ നിശ്ചിത വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com