തൃശൂർ: പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന വാചകം ശരിവെയ്ക്കുന്നതാണ് തൃശൂർ മാളയിലുണ്ടായ സംഭവം. കണ്ടെയ്ൻമെന്റ് സോണിൽ കഴിയുന്ന കാമുകിയെ കാണാൻ അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിയ കാമുകൻ നാട്ടുകാരുടെ പിടിയിലായി. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിനു പൊലീസ് കേസെടുത്തു. യുവാവിനോടും വീട്ടുകാരോടും ക്വാറന്റീനിലിരിക്കാനും നിർദേശിച്ചു.
ഇന്നലെ 3 മണിയോടെയാണ് മാള പഞ്ചായത്തിലെ ക്ലസ്റ്റർ ആയ കാട്ടിക്കരകുന്നു പ്രദേശത്തു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രദേശം ഏതാനും ദിവസങ്ങളായി കണ്ടെയ്ൻമെന്റ് സോൺ ആണ്. ഇത് ലംഘിച്ച് കാമുകിയെ കാണാൻ പ്രദേശത്ത് എത്തിയ കാമുകനെ പൊലീസെത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു. പക്ഷേ, സഞ്ചരിച്ച വാഹനം പൊലീസിന്റെ കസ്റ്റഡിയിലായി.
പ്രദേശം ഏതാനും ദിവസങ്ങളായി കണ്ടെയ്ൻമെന്റ് സോൺ ആണ്. 21 കേസുകളാണ് ഇവിടെ പോസിറ്റീവ് ആയത്. ക്ലസ്റ്റർ ആയതിനെത്തുടർന്ന് പൊലീസും ആരോഗ്യ കർമസേനയും ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇവരുടെ കണ്ണു വെട്ടിച്ചാണ് യുവാവ് കാട്ടിക്കരകുന്നിലെത്തിയത്. പരിചയമില്ലാത്ത യുവാവിനെ കണ്ട നാട്ടുകാർ ചോദ്യം ചെയ്തു. യുവാവ് ഇവരോടു തട്ടിക്കയറിയതോടെ സംഗതി വഷളായി. വിവരം അറിഞ്ഞ് പൊലീസെത്തി. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വാഹനം കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ