കോഴിക്കോട് : രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ്. കോഴിക്കോട് ചേര്‍ന്ന ലീഗ് അടിയന്തര നേതൃയോഗം പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി.
രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണ്. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് മതസ്പര്‍ധ വളര്‍ത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ബാബറി വിഷയത്തില്‍ മുസ്ലിം ലീഗ് എടുത്ത മതേതര നിലപാട് ചരിത്രത്തില്‍ ഇടംനേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.
രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കേണ്ടത് കോൺഗ്രസിന്‍റെ സ്വാഭാവിക ചുമതലയെന്ന് ലീഗ് മുഖപത്രം ചന്ദ്രിക മുഖപ്രസംഗത്തിൽ വിമർശിച്ചിരുന്നു. മതേതരത്വത്തെ വെല്ലുവിളിച്ചും അധികാരവും സംഘടന ശക്തിയുമുപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം നടക്കുന്നതെന്ന് മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടി.
ഇതിനെ എതിർക്കേണ്ടത് കോൺഗ്രസിനെ പോലെയുള്ള പാർട്ടിയുടെ സ്വാഭാവിക ചുമതലയാണ്. അയോധ്യ വിധി വന്നപ്പോഴും ക്ഷേത്ര നിര്‍മ്മാണ സമയത്തും കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നാണ് വ്യക്തമാവുന്നത്. വിഷയത്തില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും ചന്ദ്രിക മുഖപ്രസംഗം കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ