കൊച്ചി; വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ വ്യാപക നാശനഷ്ടം. വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു. കൂടാതെ മരം വീണ് ഗതാഗതം തടസപ്പെടുകയും വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, പെരിയാർ, ഭാരതപുഴ, വളപട്ടണം, കുറ്റ്യാടി നദീതീരത്തുള്ള ജില്ലകൾക്ക് കേന്ദ്ര ജല കമ്മീഷൻ വെള്ളപൊക്ക ജാഗ്രതാ നിർദ്ദേശം നൽകി.
വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്‍റെ മകൾ ആറ് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്‍റേയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുറിച്യർമല വേങ്ങത്തോട് അഞ്ച് വയസുകാരി ഉണ്ണിമായ തോട്ടിൽ വീണാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനു സമീപത്തെ വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു. റെഡ് അലർട്ടുള്ള വയനാട്ടിൽ മഴ ശക്തമാണ്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ