ആലപ്പുഴ: പശുവിന് ശസ്ത്രക്രിയയിലൂടെ പ്രസവം. പതിനെട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കിടാവിനെ പുറത്തെടുത്തത്. എന്നാൽ അതിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പള്ളിപ്പുറം ഒറ്റപ്പുന്നയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ലെനിന്റെ പശുവിനായിരുന്നു അപൂർവ പരിചരണവും ചികിത്സയും നൽകിയത്. വീടിനു സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പശു ചൊവ്വാഴ്ച രാത്രിയാണ് പ്രസവ ലക്ഷണം കാട്ടിയത്. ഉടൻ കുഴഞ്ഞ് വീണു. ഒറ്റപ്പുന്ന മൃഗാശുപത്രിയിലെ ഡോ: അഖിൽ ശ്യാം എത്തി ശുശ്രൂഷ നൽകി. പക്ഷേ കിടാരി പുറത്ത് വന്നില്ല.
ബുധനാഴ്ച രാവിലെയും പ്രസവം ആയില്ല. ഇതേത്തുർന്നാണ് ആലപ്പുഴയിൽ നിന്നെത്തിയ ഡോ: വിഷ്ണു, ഡോ: ജിതിൻ എന്നിവരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്. പശു വീണിടത്തു തന്നെ ടെന്റടിച്ചായിരുന്നു പരിചരണം.
അഞ്ചു ദിവസം കൊണ്ട് പശു പൂർവ സ്ഥിതിയിലാകുമെന്നു ചികിത്സയ്ക്കു വേണ്ട നിർദേശങ്ങൾ നൽകിയ ഒറ്റപ്പുന്ന മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ: ഷറഫുദ്ദീൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ