15 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; 50 ലേറെ പേര്‍ക്കായി തിരച്ചില്‍ ; കനത്ത മഴ തുടരുന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
15 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; 50 ലേറെ പേര്‍ക്കായി തിരച്ചില്‍ ; കനത്ത മഴ തുടരുന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മൂന്നാര്‍ : ഇടുക്കി മൂന്നാര്‍ രാജമലയിലെ പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച കൂടുതല്‍ ആളുകളുടെ മൃതദേഹം കണ്ടെത്തി. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി. 51 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

മരിച്ചവരില്‍ എട്ടു പുരുഷന്മാര്‍, 5 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (45), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 

പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍  പൂര്‍ണമായി മൂടി. 

അപകടസമയത്ത് എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും  ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com