ഇടുക്കി; മൂന്നാറിൽ മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കില്‍ മൃതദേഹം ഒഴുകിയെത്തിയതായി സംശയം. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ഒഴുകിയെത്തിയത്. മുതിരപ്പുഴയാറ്റിലെ നടവില്‍ കുന്നുകൂടിയ മണ്‍തിട്ടയിൽ അടിഞ്ഞ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവിനെ നാട്ടുകാരാണ് കണ്ടെത്തിയത്.
മൂന്നാര്‍ പൊലീസിന്റെ നേത്യത്വത്തില്‍ ഫയര്‍ ഫോഴ്‌സെത്തി ഇത് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മുതിരപ്പുഴയില്‍ കുത്തൊഴുക്ക് കൂടിയതോടെ മണ്‍തിട്ടയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൃതദേഹമെന്ന് തോന്നുന്ന വസ്തു വെള്ളത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു. രണ്ട് പായകള്‍ ഉപയോഗിച്ച് പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ വസ്തുവിന് ഏകദേശം ആറടി നിളമുണ്ടായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാറില്‍ നിന്നും കാണാതാവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം. വെള്ളമൊഴുക്ക് ശക്തമായതിനാല്‍ സംശയംതോന്നിയ വസ്തു ഇനി കണ്ടെത്തുക ശ്രമകരമാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് മൂന്നാര്‍ ദേവികുളം മേഖലകളിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ