കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതകര്‍ക്ക് അന്താരാഷ്ട്ര കീഴ് വഴക്കം അനുസരിച്ച് 75 ലക്ഷം മുതല്‍ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണുള്ളത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അന്വേഷണ റിപ്പോര്‍ട്ടിനും, ഇന്‍ഷുറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമാവും തുക കിട്ടുക. ഇതിന് സമയമെടുക്കും. മംഗളൂരു വിമാന ദുരന്തത്തില്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ളവരുണ്ട്. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാര ബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുമുണ്ട്.
വിമാനത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ 95 ശതമാനത്തില്‍ കൂടുതല്‍ റീ ഇന്‍ഷുറന്‍സ് ആണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കു പുറമേയാണ് ഇന്‍ഷുറന്‍സ് മുഖേനയുള്ള നഷ്ടപരിഹാരം. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നുണ്ട്. പരിക്കേല്‍ക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തില്‍ ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി.
ക്രഡിറ്റ് കാര്‍ഡുള്ള യാത്രക്കാരാണെങ്കില്‍, കാര്‍ഡ് എടുക്കുമ്പോള്‍ പ്രത്യേക ഇന്‍ഷുറന്‍സ് അപേക്ഷാഫോറം നല്‍കിയിട്ടുണ്ടെങ്കില്‍ അപകടമരണം സംഭവിച്ചാല്‍ ആ ഇന്‍ഷുറന്‍സിനും അര്‍ഹരാണ്. രണ്ടുലക്ഷം മുതല്‍ മുകളിലേക്കാണ് ഇങ്ങനെ ലഭിക്കുന്ന നഷ്ടപരിഹാരത്തുക. ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ