കോട്ടയം: പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണ് മരിച്ചത്. മീനച്ചിലാറിന്റെ കൈവഴിയിൽ നിന്നാണ് കുത്തൊഴുക്കുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ഒഴുക്കിൽപ്പെട്ട കാർ അടുത്തുള്ള പാടത്ത് നിന്നാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ മൃതദേഹവും കണ്ടെത്തി. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായിരുന്നു ജസ്റ്റിൻ.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് കോട്ടയം നഗരത്തിൽ വെള്ളം കയറിയത്. കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കും. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ മഴക്കെടുതി രൂക്ഷമാണ്. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലകളിലും വെള്ളം ഉയരുന്നുണ്ട്.
നഗരസഭാ മേഖലയിൽ നാഗമ്പടം, ചുങ്കം, കാരാപ്പുഴ, ഇല്ലിക്കൽ, പാറപ്പാടം, താഴത്തങ്ങാടി, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർ എന്നീ മേഖലകളിൽ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തിൽ മുങ്ങി. അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂർഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളം ഉയർന്നു.
ചെങ്ങളം, മലരക്കിൽ, കിളിരൂർ, കാഞ്ഞിരം, കുമ്മനം, മണിയല, കളരിക്കൽ, മറ്റത്തിൽ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ പുരയിടങ്ങളിലും വെള്ളം കയറി. മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളം ഉയർന്നു. ചുങ്കം പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡിൽ വള്ളമിറക്കിയാണ് ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിലേക്ക് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ