മണ്ണില്‍ പുതഞ്ഞ മൂന്നുപേരെ കണ്ടെത്തിയത് ലില്ലി; രാജമലയിലെ തെരച്ചിലില്‍ വിശ്രമമില്ലാതെ ഡോണയും

മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്.
മണ്ണില്‍ പുതഞ്ഞ മൂന്നുപേരെ കണ്ടെത്തിയത് ലില്ലി; രാജമലയിലെ തെരച്ചിലില്‍ വിശ്രമമില്ലാതെ ഡോണയും

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായി നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായകളാണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന്  മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പൊലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായകള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്‌ലര്‍.

മൂന്നാറിലെത്തിയ ഡോണ എന്ന മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും. ജോര്‍ജ് മാനുവല്‍ കെ.എസ്. ആണ് ഹാന്റ്‌ലര്‍. നാളെയും  ഇവയുടെ സേവനം മൂന്നാറില്‍ ലഭ്യമാക്കും. കാടിനുളളിലെ തെരച്ചിലിനും വിധ്വംസക പ്രവര്‍ത്തകരെയും സ്‌ഫോടകവസ്തുക്കളും  കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള വിദഗ്ദ്ധ പരിശീലനവും നല്‍കുന്നുണ്ട്. പഞ്ചാബ് പൊലീസിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവയെ വാങ്ങിയത്. 

കേരള പൊലീസിലെ എട്ട് നായകള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

സംസ്ഥാന പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൂടുതല്‍ നായ്ക്കളെ വാങ്ങി വിദഗ്ദ്ധ പരിശീലനം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഉയര്‍ന്ന ബ്രീഡില്‍പ്പെട്ട എട്ട് നായ്ക്കുട്ടികളെയാകും ഉടനെ വാങ്ങുക. രക്ഷാപ്രവര്‍ത്തനത്തില്‍  പ്രാധാന്യം നല്‍കിക്കൊണ്ടുളള പരിശീലനത്തിനുശേഷം ഇവയെ എട്ടുജില്ലകളില്‍ നിയോഗിക്കും.  

സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്‌ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പൊലീസില്‍ ഉളളത്. കൂടാതെ സേനയില്‍ നിന്ന് വിരമിക്കുന്ന നായകളുടെ വിശ്രമകേന്ദ്രമായ തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ വിശ്രാന്തിയില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com