തിരുവനന്തപുരം: അസ്വസ്ഥതയും അസഹിഷ്ണുതയും മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷപ്പെടുത്തില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മടിയില്‍ കനമില്ലാത്തയാള്‍ അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല. എന്തോ മടിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ക്കെതിരായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അത് എന്താണെന്ന് വരും ദിവസങ്ങളില്‍ അന്വേഷണ സംഘം കണ്ടെത്തുമെന്നും വി മുരളീധരൻ പറഞ്ഞു.
പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമാണെന്ന് മന്ത്രി ആരോപിച്ചു. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കൽ മാത്രമാണ്. പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോയെന്ന് അറിയില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
പെട്ടിമുടയിലും കരിപ്പൂരിലും ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി ഒരു സ്ഥലത്ത് മാത്രം സന്ദർശനം നടത്തി രണ്ട് തരം നിലപാട് സ്വീകരിച്ചത് ശരിയല്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ കരിപ്പൂരിൽ കണ്ടു. അതേപോലെ അപകടം നടന്ന സ്ഥലമാണ് മൂന്നാറിലെ രാജമലയും. അവിടെയും അദ്ദേഹം ഉണ്ടാകുമെന്ന കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് താൻ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ