മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുന്നു; പൂര്‍ണ പിന്തുണയുമായി എല്‍ജെഡി; 13ന് ശ്രേയാംസ് കുമാര്‍ പത്രിക നല്‍കും

 എംവി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി 
മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുന്നു; പൂര്‍ണ പിന്തുണയുമായി എല്‍ജെഡി; 13ന് ശ്രേയാംസ് കുമാര്‍ പത്രിക നല്‍കും

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം പുറത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ  ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ചിലരുടെ അജണ്ടക്ക് പിന്നിലെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്തതാണ്. അത് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ്. കേസില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ചാരിറ്റബിള്‍ സൊസൈറ്റിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വപ്ന പണം അടിച്ചുമാറ്റിയെങ്കില്‍ എന്തിനാണ് അതിനെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്.  അത് ഒരു സ്വകാര്യഏജന്‍സി ചെയ്തതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിനെ സോളാറുമായി എങ്ങനെ ബന്ധപ്പെടുത്താനാവും.  ഇവിടെ എന്‍ഐഎ അല്ലേ അന്വേഷിക്കുന്നത്. സിബിഐ അന്വേഷിക്കേണ്ടതുണ്ടെങ്കില്‍ അത് നടക്കട്ടെ. ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്തതാണ്. പ്രതിപക്ഷത്തിന് എന്തുവേണമെങ്കിലും പറയാമെന്ന് അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെ ആരും എതിര്‍ത്തിട്ടില്ല. അനാവശ്യമായി ദുരുപയോഗം ചെയ്തതിനെയാണ് എതിര്‍ത്തത്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എവിടെയും ഒന്നും മറച്ചുവച്ചിട്ടില്ല. അന്വേഷണം കഴിഞ്ഞ് മുഴുവന്‍ കാര്യങ്ങളും പുറത്തുവരട്ടെ. ഒളിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിച്ചതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
 
എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറിനെ എല്‍ജെഡി നിര്‍വാഹക സമിതി തെരഞ്ഞടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പതിമൂന്നാം തിയ്യതി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com