തിരുവനന്തപുരം : രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെ, ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ കൂടി
ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ ധനവകുപ്പ് തീരുമാനിച്ചു. ജൂലൈയിലെയും ഓഗസ്റ്റിലെയും മുൻകൂറായാണ് നൽകുക. നിലവിൽ മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്.
70 ലക്ഷത്തോളം പേർക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും. പെൻഷൻ മസ്‌റ്ററിങ് 15 മുതൽ തൽക്കാലത്തേക്ക് നിർത്തിവയ്‌ക്കാൻ ധനവകുപ്പ് നിർദേശം നൽകി. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു.
ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ് ശ്രമമെന്നും ധനമന്ത്രി അറിയിച്ചു.
സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും തിരുവോണത്തിന് മുമ്പ് നൽകിയേക്കും. സർക്കാർ ജീവനക്കാരുടെ ബോണസ് കഴിഞ്ഞവർഷത്തേതുപോലെ 4000 രൂപയും ഉത്സവബത്ത 2750 രൂപയും അഡ്വാൻസ് 15,000 രൂപയും ആയിരിക്കുമെന്നാണ് സൂച. ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ