കോവിഡ് പ്രതിരോധം; കരമന, കൊല്ലം റൂറൽ, സിറ്റി, തൃശൂർ മാതൃക സംസ്ഥാനം മുഴുവൻ നടപ്പാക്കും

കോവിഡ് പ്രതിരോധം; കരമന, കൊല്ലം റൂറൽ, സിറ്റി, തൃശൂർ മാതൃക സംസ്ഥാനം മുഴുവൻ നടപ്പാക്കും
കോവിഡ് പ്രതിരോധം; കരമന, കൊല്ലം റൂറൽ, സിറ്റി, തൃശൂർ മാതൃക സംസ്ഥാനം മുഴുവൻ നടപ്പാക്കും

തിരുവനന്തപുരം: കരമന, കൊല്ലം റൂറൽ, കൊല്ലം സിറ്റി, തൃശൂർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി   സ്വീകരിച്ചിട്ടുള്ള നടപടികൾ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാതൃക സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമെന്റ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ജനങ്ങൾ മുൻകൈ എടുത്തു. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊല്ലം റൂറലിൽ വിജയകരമായി നടപ്പാക്കിയ മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇത് വളരെ ഫലപ്രദമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. മാർക്കറ്റിലെ കച്ചവടക്കാരുടെ പ്രതിനിധികളെ കൂടി ഉൾക്കൊള്ളുന്ന ഒരു സംവിധാനമാണിത്.

തൃശൂർ ജില്ലയിൽ നിലവിലുള്ള മാതൃകയിൽ മാർക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാർക്കറ്റുകളിലും നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്തു നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സുരക്ഷിതവും അണുവിമുക്തവുമായ താമസ സൗകര്യം ഏർപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ പൊതുവിൽ നിശ്ചയിച്ചതാണെങ്കിലും ഏറ്റവും മാതൃകപരമായി നടപ്പാക്കിയത് തൃശൂരാണ്. ആ മാതൃക എല്ലായിടത്തും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊല്ലം സിറ്റിയിലെ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com