സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് ; ഗള്‍ഫിലേക്ക് പണം എത്തിക്കുന്നത് ഹവാല മാര്‍ഗത്തിലൂടെയെന്ന് കസ്റ്റംസ്

ഉന്നത വ്യക്തികളുമായുള്ള ബന്ധത്തെപ്പറ്റിയുള്ള പ്രതികളുടെ മൊഴി പരിശോധിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു
സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് ; ഗള്‍ഫിലേക്ക് പണം എത്തിക്കുന്നത് ഹവാല മാര്‍ഗത്തിലൂടെയെന്ന് കസ്റ്റംസ്

കൊച്ചി : സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നത്. ഇത് ഹവാലാ മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കുന്നു. ഇതിന് സ്വര്‍ണം വാങ്ങി അയക്കുന്നു. ഇതാണ് സംഘത്തിന്റെ രീതിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. 

കേസിലെ 9,10,11 പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ എന്‍ഐഎ കേസില്‍ തങ്ങള്‍ പ്രതികളല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പ്രതികളുടെ വാദം എതിര്‍ത്ത കസ്റ്റംസ്, വിദേശത്തുള്ള റബിന്‍സും ഫൈസല്‍ ഫരീദും കേസില്‍ പ്രതികളാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ഈ ശൃംഖലയെക്കുറിച്ച് പൂര്‍ണരൂപം വ്യക്തമാകുകയെന്നും കസ്റ്റംസ് അറിയിച്ചു. 

പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനായി മാറ്റി. അതിനിടെ സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സന്ദീപ്, സ്വപ്‌ന, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. ഉന്നത വ്യക്തികളുമായുള്ള ബന്ധത്തെപ്പറ്റിയുള്ള പ്രതികളുടെ മൊഴി പരിശോധിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com