തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായി നടന്ന സൈബർ ആക്രമണത്തിൽ കേസ് റജിസ്റ്റർ ചെയ്തു. ഐ ടി ആക്ട് ചുമത്തി അന്വേഷണം ആരംഭിച്ചു. പരാമർശങ്ങൾ അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമെന്ന വിലയിരുത്തലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് സിപിഎം പ്രൊഫൈലുകളിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെയടക്കം വ്യക്തിഹത്യ നടത്തിക്കൊണ്ട് വ്യാപകമായ ആക്രമണമുണ്ടായത്.
സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിജിപി നിർദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി ശക്തമാക്കുകയെന്ന നിർദേശത്തോടെയാണ് ഡിജിപി പ്രത്യേക സർക്കുലർ ഇറക്കിയത്. സൈബർ സെൽ, ഹൈടെക് സെൽ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ