'നടക്കുന്നത് അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കം' ; സിപിഎം മുഖപത്രം

എതിര്‍പ്പുള്ളവര്‍ക്ക് നേരെ വ്യാജപ്പേരുകളുടെ മുഖംമൂടിയിട്ടും അല്ലാതെയും  എന്തും പറയുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെരുകുന്നു
'നടക്കുന്നത് അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കം' ; സിപിഎം മുഖപത്രം

തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്ന് സിപിഎം മുഖപത്രം. സൈബര്‍ ഗുണ്ടകളെ നേരിടുമ്പോള്‍ എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കുന്നത്. ഏറെ നാളായി സജീവമായ ഈ പ്രശ്‌നത്തിലേക്ക് മാധ്യമങ്ങള്‍ ഇപ്പോളെങ്കിലും ഉണര്‍ന്നത് നന്നായി എന്നും മുഖപ്രസംഗം പറയുന്നു.

എതിര്‍പ്പുള്ളവര്‍ക്ക് നേരെ വ്യാജപ്പേരുകളുടെ മുഖംമൂടിയിട്ടും അല്ലാതെയും  എന്തും പറയുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെരുകുന്നു. അവരെ നിലയ്ക്കുനിര്‍ത്തണം. തര്‍ക്കമില്ലാത്ത കാര്യമാണിത്. ഇപ്പോള്‍ 'സൈബര്‍ ഗുണ്ട'കള്‍ക്കെതിരെ മലയാള മനോരമ തുടങ്ങിയിരിക്കുന്ന പോരാട്ടം രാഷ്ട്രീയസമരമാണ്. ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ്  നടക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടം.

സിപിഎമ്മിന്റെ ഏറെക്കുറെ എല്ലാ വനിതാ നേതാക്കള്‍ക്കെതിരെയും കടുത്ത അധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു. എഴുത്തുകാരി കെ ആര്‍ മീരയെ അധിക്ഷേപിച്ചിറങ്ങിയത് ഒരു യുഡിഎഫ് എംഎല്‍എ ആയിരുന്നു. മറ്റൊരു എംഎല്‍എ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ രണ്ടു സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ അച്ചടിയ്ക്കാന്‍പോലും ആകാത്തത്ര നികൃഷ്ടം. കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെയും സുശീലാ ഗോപാലനെയും നിന്ദ്യമായി അവഹേളിച്ചതും  ഒരു  യുഡിഎഫ് എംഎല്‍എ ആയിരുന്നല്ലോ?  

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചിത്രത്തില്‍ മന്ത്രിയുടെ ഭാര്യയുടെ തല വെട്ടിമാറ്റി അവിടെ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ തല ഒട്ടിച്ചു പ്രചരിപ്പിച്ചത് ഡിസിസി പ്രസിഡന്റായ വനിതയാണ്. ഒരു ശാസനപോലും കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായില്ല. ഇത് മാറണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ വിമര്‍ശനം നടത്തിയാല്‍ അതും സൈബര്‍ ഗുണ്ടായിസമാണെന്ന് വ്യാഖ്യാനിക്കുന്നു. ഇല്ലാത്ത ഫയല്‍ കുറിപ്പുകള്‍ ഉദ്ധരിച്ചും ബാറില്‍ ആരോ പറഞ്ഞതുവരെ തെളിവാക്കി വാര്‍ത്ത ചമച്ചും, 'കമല ഇന്റര്‍നാഷണല്‍' പോലുള്ള കഥകള്‍ വിതറിയും വേട്ടയാടിയ വ്യക്തിയാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്ന് മറക്കാതിരിക്കുക. മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com