മുഖ്യമന്ത്രിയും ​ഗവർണറും പെട്ടിമുടിയിലേക്ക് ; തിരച്ചിൽ തുടരുന്നു

അപകടത്തിന്‍റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു
മുഖ്യമന്ത്രിയും ​ഗവർണറും പെട്ടിമുടിയിലേക്ക് ; തിരച്ചിൽ തുടരുന്നു

മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക. 
മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. 

അപകടത്തിന്‍റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കന്നിയാർ കേന്ദ്രീകരിച്ചാണ് ദൗത്യസംഘം തിരച്ചില്‍ നടത്തുന്നത്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയർ കെട്ടി ഇറങ്ങിയാണ് തിരച്ചില്‍. 

ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണൽതിട്ടകൾ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്. 11 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം. 

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com