കാസര്‍കോട്: കാസര്‍കോട് ബളാലില്‍ വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ ആല്‍ബിന്‍ ആന്‍മേരിക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്താണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്.
അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
മഞ്ഞപ്പിത്തം ബാധിച്ചാണ് ആൻ മേരി മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയർന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
കുട്ടി മരിച്ചതിനു പിന്നാലെയാണ് പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ആൻമേരിയുടെ മരണത്തിന് നാലു ദിവസം മുമ്പ് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം. അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ