കൊച്ചി: കൊച്ചിയിൽ ജോലിക്കുള്ള ഇന്റർവ്യൂവിനെത്തിയ പെൺകുട്ടി മരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. വൈപ്പിൻ എടവനക്കാട് കാവുങ്കൽ വീട്ടിൽ ഗോകുൽ എന്ന 23 കാരനാണ് അറസ്റ്റിലായത്. എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഏതാനും പേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച രണ്ടു മണിയോടെയാണ് സംഭവം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാട്സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പെൺകുട്ടിയും യുവാവും പരിചയത്തിലായതെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജിൽ രാവിലെ 11 മണിയോടെ ഇരുവരും മുറിയെടുത്തു. ലോഡ്ജ് മുറിയിൽ വെച്ച് പെൺകുട്ടി ബോധരഹിതയായി. തുടർന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ യുവാവ് മുങ്ങി. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിന്നീട് യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ