തിരുവനന്തപുരം: പമ്പ മണൽ കടത്തലിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല. വിജിലന്‍സിന്റ പല്ല് അടിച്ചുകൊഴിച്ച സര്‍ക്കാര്‍ ഏത് കൊള്ളയ്ക്കും കുട പിടിക്കുകയാണന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് നടക്കുന്നത്. ഇതിനെതിരേ കോടതിയെ സമീപിക്കും. സർക്കാരിനെതിരേ പല ആരോപണങ്ങൾ ഉണ്ടാകുമ്പോളും വിജിലൻസ് നോക്കുകുത്തിയായി നിൽക്കുകയാണ്. സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പമ്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ തള്ളിയ സർക്കാർ, മണൽനീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് വിശദീകരിക്കുന്നത്.
പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്‍ഡ് സെറാമിക്സ് സ്വകാര്യ കമ്പനികൾക്ക് മണൽ മറച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയ പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ