കരിപ്പൂർ; കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
ഈ മാസം ഏഴിനാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. പൈലറ്റ് ഡിവി സാഠേയിം യാത്രക്കാരുമടക്കം 18 പേർ അപകടസ്ഥലത്തുവച്ച് മരിച്ചിരുന്നു. 83 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതിൽ പതിനെട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് 35 അടി താഴേക്കുപതിച്ച് രണ്ടായി പിളർന്നാണ് അപകടം സംഭവിച്ചത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ