തിരുവനന്തപുരം; മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കിഴക്കേകോട്ടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരാണ് അൻസാരിയെ പിടികൂടിയത്. തുടർന്ന് പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ് ബാത്റൂമിൽ കയറിയ അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിൻറെ വിശദീകരണം.
ഫോർട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാർഡുകൾക്ക് പ്രതികളുടെ സുരക്ഷാ ചുമതല നൽകിയരുന്നുവെന്നും ഫോർട്ട് പൊലീസ് പറയുന്നു. പരാതിക്കാരൻ എത്താതിനാൽ അൻസാരിക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ